Friday, 21 May 2010

ഒരു ചോക്ക് വരുത്തിയ പൊല്ലാപ്പ്!

എനിക്ക് ഈ പോസ്റ്റിനുള്ള പ്രേരണ കിട്ടിയത് സിനുവിന്റെ ബ്ലോഗിലെ 'നിരപരാധി' എന്ന പോസ്റ്റില്‍ നിന്നാണ്.ആ പോസ്റ്റ്‌ എന്നെ ടീച്ചിംഗ് പ്രാക്ടീസ് ചെയ്ത കാലം ഓര്‍മിപ്പിച്ചു.ഒരു സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു പരിശീലനം.പഠിപ്പിച്ചിരുന്നത് എട്ടാം ക്ലാസ്സിലെയും ഒന്‍പതാം ക്ലാസ്സിലെയും കുട്ടികളെയാണ്. വിഷയം ആംഗലേയം ആയിരുന്നു.അപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ.കുട്ടികള്‍ക്കാനെങ്കില്‍ എ,ബി,സി,ഡി,....പോലും മുഴുവനായി അറിയില്ല.എനിക്കാണെങ്കില്‍ മുന്‍കോപം ഇത്തിരി കൂടുതലും!!പോരെ പൂരം.മൊത്തത്തില്‍ എന്റെ ക്ലാസുകള്‍ ബഹളമയം.എന്റെ ശബ്ദം പിള്ളേരുടെ ശബ്ദത്തില്‍ മുങ്ങിപ്പോകും പലപ്പോഴും.ക്ലാസ്സുകള്‍ കഴിയുമ്പോള്‍ എനര്‍ജി കിട്ടാനായി വീണ്ടും ഹോര്‍ലിക്ക്സ് കുടിക്കേണ്ടി വരുന്ന അവസ്ഥ.ആദ്യ ക്ലാസ്സില്‍ തന്നെ കോമഡി പറഞ്ഞത് കൊണ്ട് പിള്ളേര്‍ക്ക് എന്നെ അത്ര ബഹുമാനം പോരാ.ഞാനും അവരുടെ പ്രായത്തിലുള്ള ഒരു കുട്ടിയാണ് എന്നാണ് ധാരണ.അത് കൊണ്ട് തന്നെ ഒഴിവുള്ള സമയങ്ങളില്‍ എന്നെ വിളിക്കാന്‍ ഒരു സംഘം തന്നെ സ്റ്റാഫ്‌ റൂമില്‍ എത്തും.ഇംഗ്ലീഷ് നെ വെറുത്തിരുന്ന കുട്ടികളുടെ ഈ മാറ്റം എന്നെ പോലും ഞെട്ടിപ്പിച്ചു.അവര്‍ ഇഷ്ടപ്പെട്ടത് എന്റെ തമാശകള്‍ ആയിരുന്നു..അല്ലാതെ ആംഗലേയം അല്ല എന്നത് മറ്റൊരു സത്യം.(ഭൂരിപക്ഷത്തിനും പഠിക്കണം എന്ന ചിന്തയില്ല.പിന്നെ, ജോലിയൊന്നും വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഒരു കുട്ടി പറഞ്ഞു അവന്‍ ഗള്‍ഫില്‍ പോകും എന്ന്.ബാപ്പയും ഇക്കയുമൊക്കെ ഗള്‍ഫില്‍ ആണത്രേ.ചുരുക്കത്തില്‍ ഗള്‍ഫില്‍ പോകാന്‍ പഠിക്കേണ്ട എന്നര്‍ത്ഥം!!).പിന്നെ ഞാന്‍ അങ്ങനെ വല്ലാതെ കര്‍ക്കശ സ്വഭാവം കാണിച്ചിരുന്നുമില്ല(എനിക്കും പഠിപ്പിക്കാന്‍ മടിയായിരുന്നു.എന്റെ ക്ലാസ്സ്‌ ,മേല്‍നോട്ടത്തിനു വരുന്ന അധ്യാപകര്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പായാല്‍ പിന്നെ എന്റെ ക്ലാസ്സില്‍ സംഗീത മഹോത്സവം ആയിരിക്കും.മൊത്തത്തില്‍ പാട്ടിന്റെ പാലാഴി!!)

മുന്‍ നിരയിലിരിക്കുന്ന കുട്ടികള്‍ അത്ര പ്രശ്നക്കാരായിരുന്നില്ല.പുറകോട്ടു പോകുന്തോറും പ്രശ്നക്കാരുടെയും അവരുണ്ടാക്കുന്ന പ്രശ്നങ്ങളുടെയും രൂക്ഷത ഏറിക്കൊണ്ടിരിക്കും.പിന്‍ ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് എന്നെക്കാളും ഒരു മൂന്ന് നാലു വയസ്സ് മാത്രമേ കുറവുള്ളൂ എന്ന നഗ്ന സത്യം മറ്റുള്ളവരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു.അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക്‌ പോകുമ്പോള്‍ ഹൃദയം ഇത്തിരി വേഗത്തില്‍ ഇടിക്കും.പേടിയാണേ...!!നേരത്തെ പറഞ്ഞത് പോലെ എന്നെ ബഹുമാനം കുറവായത് കൊണ്ടും എന്റെ ദേഷ്യം അത് വരെ കണ്ടിട്ടില്ലാത്തത് കൊണ്ടും കുട്ടികള്‍ "തരികിട" പരിപാടികള്‍ തുടര്‍ന്നു.അങ്ങനെയിരിക്കെ ഏല്‍പ്പിച്ച പാഠഭാഗങ്ങള്‍ അപ്രതീക്ഷിതമായി വന്ന അവധി ദിവസങ്ങള്‍ കാരണം തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.(കാലവര്‍ഷം തകര്‍ത്തു പെയ്തതിനാല്‍ വെള്ളം കയറി റോഡുകള്‍ കാണാതായി.റോഡില്‍ ഇറക്കിയ തോണിയില്‍ കയറി ,ചാര്‍ട്ട് പേപ്പറും പുസ്തകങ്ങളും മുറുകെ പിടിച്ചു വീഴാതെ ഒരു വിധത്തില്‍ റോഡു കാണുന്നിടത്ത് ഇറങ്ങി സ്കൂളില്‍ എത്തുമ്പോഴോ,അന്ന് ഒടുക്കത്തെ സമരം!)അങ്ങനെ എന്റെ തമാശകള്‍ നിലച്ചു .ക്ലാസ് കാര്യമാത്ര പ്രസക്തമായി.

ഒരു ദിവസം ഞാനിങ്ങനെ വളരെ ഗൌരവമായി ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ പുറകിലെ ബെഞ്ചിലെ ഒരുത്തന്റെ മുഖത്തൊരു പുഞ്ചിരി.ഞാന്‍ അവനെ ഒന്ന് രൂക്ഷമായി നോക്കി.അവന്‍ ചിരി നിര്‍ത്തിയില്ലെന്നു മാത്രമല്ല, മറ്റുള്ളവര്‍ അതില്‍ പങ്കാളികള്‍ ആവുകയും ചെയ്തു.ഞാന്‍ അഞ്ചു പേരെയും എഴുന്നേല്‍പിച്ചു നിര്‍ത്തി.ആ ചിരിക്കാരനോട് ബോര്‍ഡില്‍ എ,ബി,സി.ഡി......എഴുതാന്‍ പറഞ്ഞു.(അവനു അത് അറിയില്ല എന്ന് എനിക്കുറപ്പായിരുന്നു.ഒന്ന് ചമ്മട്ടെ എന്നെ കരുതിയുള്ളു.ഒന്‍പതാം ക്ലാസ്സ്‌ ആണ് എന്നോര്‍ക്കണം!)അവന്‍ നിന്ന് വിയര്‍ക്കുന്നു.ആകെ എഴുതിയിരിക്കുന്നത് എ,ബി....എന്ന് മാത്രമാണ്..ഇപ്പോള്‍ തല കുനിഞ്ഞിരിക്കുന്നു.ചിരിക്കു പകരം ഒരു ദയനീയ ഭാവം.അത്രയും മതി.ഞാന്‍ അവനോടു പോയി ഇരിക്കാന്‍ പറഞ്ഞു.വീണ്ടും ക്ലാസ്സ്‌ പഴയത് പോലെ.അപ്പോഴാണ് പുറകില്‍ നിന്നും ഒരു കുശു കുശുക്കുന്ന ശബ്ദം.ഞാന്‍ നോക്കുമ്പോള്‍ പോയി ഇരുന്നവന്‍ അടുത്തിരിക്കുന്നവനോട് ഏതോ കഥ പറയുകയാണ്‌.ഇത്തവണ എനിക്ക് ക്ഷമ കെട്ടു.രണ്ടും കല്‍പ്പിച്ചു ഞാന്‍ കയ്യിലുള്ള ചോക്ക് കഷണം അവനെ ലക്‌ഷ്യം ആക്കി എറിഞ്ഞു.(ഇപ്പോഴും ദേഷ്യം വന്നാല്‍ എന്തെങ്കിലും എടുത്തെറിയുന്ന സ്വഭാവം എനിക്കുണ്ട്!!ഹാ..ഹാ )ഉന്നം പിഴച്ചു!.നെറ്റിയില്‍ ഉദ്ദേശിച്ചത് കണ്ണില്‍ കൊണ്ടു!.എനിക്ക് പേടിയായി.(പരിശീലനം ചോക്ക് എറിയുന്നതിലാണോ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍.....ഹോ..)

അവനു കണ്ണ് തുറക്കാന്‍ പറ്റുന്നില്ല.ഉടനെ ഞാന്‍ അവനോടു വെള്ളം എടുത്തു കണ്ണ് കഴുകാന്‍ പറഞ്ഞു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കണ്ണ് കുറച്ചു ശരിയായി.എങ്കിലും ചുവപ്പുണ്ട്.ക്ലാസ്സ്‌ കഴിഞ്ഞു.വൈകുന്നേരമായപ്പോള്‍ ഞാന്‍ ഇതൊക്കെ മറന്നു.അടുത്ത ദിവസം പതിവ് പോലെ ഞാന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ലവന്‍ ക്ലാസ്സില്‍ ഇല്ല.വീണ്ടും ഹൃദയമിടിപ്പ്‌.അന്വേഷിച്ചപ്പോള്‍ എന്റെ ഏറു കൊണ്ടു അവന്റെ കണ്ണിനു അലര്‍ജി പിടിപെട്ടെന്നു അറിഞ്ഞു.എനിക്ക് വേവലാതി കൂടി.ഞാന്‍ അവിടെ വെറും പരിശീലനത്തിന് പോയതാണ്.പരാതിയും കൊണ്ടു അവനും ബാപ്പയും വരുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.ആ നിമിഷവും പ്രതീക്ഷിച്ചു ഞാന്‍ വൈകുന്നേരം വരെ ആശങ്കപ്പെട്ടെങ്കിലും ആരും വന്നില്ല.അടുത്ത ദിവസം ശരിയായ കണ്ണുമായി അവനെ കണ്ടതിനു ശേഷമാണ് എനിക്ക് ആശ്വാസം ആയത്‌.ഒരു ചോക്ക് വരുത്തുന്ന ഓരോരോ പോല്ലാപ്പേ..!ഏതായാലും അതിനു ശേഷം കുട്ടികള്‍ക്ക് എന്നോട് ബഹുമാനം കൂടി!!

ചിന്ത :ഇപ്പോഴും ആ സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എ,ബി,സി,ഡി...അറിയില്ല എന്നാണു കേട്ടത്.അത് പഠിക്കാതെ എങ്ങനെ അവര്‍ ഒന്‍പതില്‍ എത്തുന്നു എന്ന കാര്യം എന്നെ അതിശയപ്പെടുത്തുന്നു.

Friday, 14 May 2010

അയ്യോ..അത് ഞാനല്ല!!!

അമേരിക്കാ....അമേരിക്കാ.....അങ്ങനെ ഞാനും യു.എസ്.എ യില്‍ എത്തി.ഇങ്ങോട്ട് വരാന്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നെങ്കിലും, പലരും പറയുന്ന പോലെ സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട് എത്തിപ്പെട്ടു.ജീന്‍സും ടി ഷര്‍ട്ട്‌ ഉം ധരിക്കാനുള്ള മടി കൊണ്ട് നോം മിക്കവാറും ഭാരതീയ വസ്ത്രമായ ചുരിദാര്‍ ധരിച്ചാണ് വായ്നോട്ടത്തിന് ഇറങ്ങുന്നത്.മരുന്നിനു പോലും ഒരു സുഹൃത്ത് എനിക്കില്ല.തനിയെയാണ് കറങ്ങി നടക്കല്‍.ഈ ലോകത്തില്‍ എനിക്ക് ഏറ്റവും പേടിയുള്ള ജീവിയാണ് പട്ടി.സായിപ്പിനെ കൂടാതെ ഇവിടെ വളരെ സുലഭമായി കാണാന്‍ പറ്റുന്ന ഒരേ ഒരു സാധനം!പട്ടികളെ പേടിച്ചു അവര്‍ ഇറങ്ങുന്നതിനു മുന്‍പേ ഞാന്‍ എന്റെ റോന്തു ചുറ്റല്‍ തീര്‍ക്കും.(പട്ടി കടിച്ചാല്‍ പൈസ കിട്ടും എന്നത് വേറെ കാര്യം,പക്ഷെ ഇന്‍ജെക്ഷന്‍..അയ്യോ. :)..)

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ഞാന്‍ പതിവ് പോലെ കറങ്ങാന്‍ ഇറങ്ങി.മെയില്‍ ബോക്സ്‌ ഇലെ കത്തുകള്‍ എടുക്കുക എന്ന ഉദ്ദേശവും എനിക്കുണ്ടായിരുന്നു.ഒരു റൌണ്ട് കറങ്ങിയ ശേഷം കത്തുകളും എടുത്തു ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു.ഒരു അമേരിക്കന്‍ പോലീസ് കാര്‍ ആ വഴി നിലവിളി ശബ്ദവുമായി ചീറിപ്പാഞ്ഞു പോയി.വഴിയില്‍ ഒരു പട്ടിയെ കണ്ടു പേടിച്ചെങ്കിലും മനസ്സില്‍ മുത്തപ്പനെ ധ്യാനിച്ച് ഞാന്‍ മുന്നോട്ടു നടന്നു.എന്റെ വേഷം ഒരു നീല നിറമുള്ള ചുരിദാര്‍.(ഇത് ഇപ്പോള്‍ പറയാന്‍ കാര്യമുണ്ട്.വഴിയെ മനസ്സിലാകും).ഞാനിങ്ങനെ മുത്തപ്പനെയും വിളിച്ചു പട്ടിയില്‍ നിന്നും രക്ഷപ്പെട്ടു വീട്ടിലേക്കു ധൃതി പിടിച്ചു നടക്കുമ്പോള്‍-അപ്പോള്‍ എനിക്കൊരു സംശയം.എന്നെ ഒരു വണ്ടി പിന്തുടരുന്നുണ്ടോ എന്ന്!.സംശയിച്ച പാതി സംശയിക്കാത്ത പാതി ഞാന്‍ വീട്ടിലേക്ക് ഇത് വരെ ഒളിമ്പിക്സ് ഇല്‍ മാത്രം കണ്ടിരുന്ന രീതിയില്‍ നടന്നു.വളരെ വേഗത്തില്‍
കോണിപ്പടി കയറി ഞാന്‍ വാതില്‍ അടച്ചു.വാതില്‍ അടക്കുന്ന നിമിഷം ഞാനൊന്നു നോക്കി അതാരുടെ വണ്ടിയാണെന്ന്-ഈശ്വരാ...പോലീസ്!.ഞാന്‍ ഞെട്ടി.പിന്നെ ഒന്നും നോക്കിയില്ല.വാതില്‍ ഭദ്രമായി അടച്ചു.കത്തുകള്‍ മേശപ്പുറത്തു വെച്ച് ഇത്തിരി വെള്ളം കുടിക്കാന്‍ ഞാന്‍ അടുക്കളയിലേക്കു ചെന്നു.

ടിക്ക്-ടിക്ക്... അതാ ആരോ വാതിലില്‍ മുട്ടുന്നു.ലബ്-ഡബ് ലബ്-ഡബ്.... എന്റെ ഹൃദയം ആ മുട്ടിനേക്കാള്‍ വേഗത്തില്‍ ഇടിക്കാന്‍ തുടങ്ങി.ഞാന്‍ വാതിലില്‍ ഘടിപ്പിച്ച പുറത്തേക്കു നോക്കാനുള്ള ചെറിയ ഗ്ലാസ്‌ ദ്വാരം വഴി ഒന്നെത്തി നോക്കി.-ദേ നില്കുന്നു ഒരു കുട്ടപ്പന്‍ അമേരിക്കന്‍ പോലീസ്!എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ ഓടിപ്പോയി ഫോണ്‍ എടുത്തു കയ്യില്‍ വെച്ചു.ഒരു സുരക്ഷ.എന്നിട്ട് ഒന്ന് കൂടി നോക്കി.ഇപ്പോള്‍ ആരെയും കാണാനില്ല.ആശ്വാസത്തോടെ ഞാന്‍ വാതില്‍ തുറന്നു.ദേ ഒരു സൈഡില്‍ ഒളിഞ്ഞു നില്കുന്നു ദുഷ്ടന്‍.ഒരു കൈ തോക്കില്‍ വെച്ചിട്ട് ഒളിഞ്ഞു നിന്നതാ..ഞാന്‍ ആക്രമിച്ചാലോ എന്ന് പേടിച്ച്‌..(ഹാ ഹാ.)"ശുഅഹൈഇ ഹൈഹുഹ്ഹ്ഹ?".അയാള്‍ ചോദിച്ചു.എനിക്കൊന്നും മനസിലായില്ല.എന്റെ അങ്കലാപ്പ് കണ്ടിട്ട് അയാള്‍ വീണ്ടും-"ഡു യു സ്പീക്ക്‌ ഇംഗ്ലീഷ്?"ഹോ...അത് മനസ്സിലായി.ഞാന്‍ ആവേശത്തോടെ "യെസ്".അതിനു ശേഷം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍, സുരാജ് വെഞാരമൂടിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പെറ്റ തള്ള സഹിക്കൂല.ഞങ്ങളുടെ അപ്പാര്ട്ടുമെന്റ്റ് കോംപ്ലക്സ്ഇല്‍ ഒരു മോഷണം നടന്നു പോലും.(ഞാന്‍-അതിനു ഞാനെന്തു വേണം??)അയല്‍ വീട്ടുകാര്‍ പറഞ്ഞത്രേ നീല വസ്ത്ര ധാരിണിയായ ഒരു യുവതിയാണ് മോഷണം നടത്തിയതെന്ന്.

അപ്പോള്‍ എനിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായി.അവര്‍ പ്രതിയെ തേടി ഇറങ്ങിയതാണ്.വന്നത് സംശയാസ്പദമായി നീല വസ്ത്രം ധരിച്ചു നടന്നു..സോറി, ഓടിയ വകയില്‍ എന്നെ ചോദ്യം ചെയ്യാന്‍.ഹൃദയം പട പട മിടിച്ച്ചെങ്കിലും അതൊന്നും പുറത്തു കാട്ടാതെ ഒരു ചമ്മിയ ചിരിയുമായി ഞാന്‍ .കയ്യും കാലുമൊക്കെ വിറക്കുന്നുണ്ട്.പൊക്കിക്കൊണ്ട് പോയാല്‍ ആര് അറിയും,ഓഫീസില്‍ ഉള്ള കണവന് എന്നെ കാണാതെ ടെന്‍ഷന്‍ ആവില്ലേ തുടങ്ങി ഒരായിരം ചോദ്യങ്ങള്‍ എന്റെയീ കുഞ്ഞിത്തലയില്‍.(വെറുതെയല്ല ആ വര്ഷം എനിക്ക് മുടി വളരാതിരുന്നത്.ഹും)ഒടുവില്‍ ഞാന്‍ അയാളോട് വിശദമായി കാര്യങ്ങള്‍,അതായതു പ്രതിയെ കാണാന്‍ എങ്ങനെയിരിക്കും എന്നൊക്കെ ചോദിച്ചു.പ്രതിക്ക് വളരെ നീളമുള്ള മുടി ആണത്രേ.ഉടനെ ഞാന്‍ തിരിഞ്ഞു നിന്ന് പോണി ടൈല്‍ കെട്ടിയ എന്റെ മുടി കാണിച്ചു കൊടുത്തു.(മുടി വെട്ടാന്‍ എന്നെ ഉപദേശിച്ച എന്റെ നാത്തൂന് നന്ദി.അല്ലായിരുന്നെങ്കില്‍..ഹോ..)അയാള്‍ക് അത് തീരെ പിടിച്ചില്ലെന്നു മുഖഭാവത്തില്‍ നിന്നും മനസ്സിലായി.പിന്നെ ഞാന്‍ അധികം ഷൈന്‍ ചെയ്യാന്‍ നിന്നില്ല.ഞാന്‍ മോഷ്ടിചില്ലെന്നും കത്തെടുക്കാന്‍ പോയതാണെന്നും സംശയം തീര്‍ക്കാന്‍ കണവനെ വരുത്താമെന്നും....ഇത്രയൊക്കെ ആയപ്പോള്‍ അയാള്കും ഒരു തിരിച്ചറിവ്.(എനിക്കും)-ഇതേതോ ഒരു അലവലാതിയാണെന്ന്!!.അങ്ങനെ അയാള്‍ സോറിയും പറഞ്ഞു തിരിച്ചു പോയി.അപ്പോഴും എന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.കൂടുതല്‍ ഷൈന്‍ ചെയ്തിരുന്നെങ്കില്‍ വെടിയുണ്ട ഏറ്റു മരിച്ച ഒരു ഭാരതീയ യുവതിയുടെ ആത്മാവ് ഇപ്പോള്‍ അമേരിക്കയില്‍ കറങ്ങി നടന്നേനെ!!!

Thursday, 6 May 2010

ശൂന്യത

മനസ്സ് ശൂന്യം!
ഇരുട്ട് നിറഞ്ഞ ഉപബോധത്തിന്റെ
അടര്‍ന്നു വീണ ഒരു വള്ളി തേടി ഞാന്‍.
ഇനിയും പിറക്കാത്ത ചിന്തകളും
ജനിച്ചു മരിച്ച സ്വപ്നങ്ങളും
ശവ കല്ലറയ്ക് ഉള്ളിലേക്ക്..
ജനിക്കും മൃതിക്കും ഇടയിലുള്ള
നേര്‍ത്ത നൂല്‍പാലത്തിലൂടെ
തിളയ്ക്കുന്ന അഗ്നി ഗര്‍ത്തങ്ങള്‍ക്ക് മേലെ
നീറി ദഹിച്ചു വീണ്ടും യാത്ര.
ലക്‌ഷ്യം ഇല്ല മോഹമില്ല
സ്വപ്നമില്ല പ്രതീക്ഷയില്ല
സഹനം-സഹനം മാത്രം....
ഇരുട്ടിനെ വകഞ്ഞു മാറ്റി
വരുന്നൊരു വെളിച്ചം ഇനിയൊരു
ലക്‌ഷ്യംആയി ,മോഹമായി
സ്വപ്നമായി,പ്രതീക്ഷയായി
മാറുമോ?